തൊടുപുഴ: പുരാതന ക്രൈസ്തവകേന്ദ്രവും കിഴക്കിൻ്റെ മാതൃദേവാലയവും തീർത്ഥാടന കേന്ദ്രവുമായ മൈലക്കൊമ്പ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ മാർ തോമാശ്ശീഹായുടെ ദുക്റാന തിരുനാൾ ആഘോഷം ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ. ഒന്നാം നൂറ്റാണ്ടു മുതൽ ചരിത്ര പാരമ്പര്യമുള്ള മൈലക്കൊമ്പുപള്ളിയിൽ നിന്നുമാണ് തൊടുപുഴ, മൂവാററുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ എല്ലാ ദേവാലയങ്ങളും രൂപംകൊണ്ടിരിക്കുന്നത്.
പള്ളിയിലെ ഈ വർഷത്തെ തിരുനാൾ വിപുലമായി ആഘോഷിക്കുവാനാണ് തീരുമാനം ജൂലൈ ഒന്ന് ശനി വൈകിട്ട് നാലിന് കോടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വി. കുർബാന. തുടർന്ന് ഇടവകദിനാഘോഷവും ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. ജൂലൈ രണ്ടിന് രാവിലെ ആറിന് വി. കുർബാനയും നൊവേനയും. ഏഴിന് രണ്ടാമത്തെ വി. കുർബാന. എട്ട് മുതൽ ഒമ്പതു വരെ ദിവ്യകാരുണ്യ ആരാധന. വൈകിട്ട് അഞ്ചിന് ലദീഞ്ഞ്, നോവേന, 5.15ന് റവ.ഫാ.ജോസഫ് വെട്ടിക്കുഴിച്ചാലിലിൻ്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന.
അതിനുശേഷം റവ. ഫാ. തോമസ് വിലങ്ങുപാറയിലിന്റെ നേതൃത്വത്തിൽ സന്ദേശം. തുടർന്ന് തിരിപ്രദക്ഷിണം. ജൂലൈ മൂന്നിന് ദുക്റാന തിരുന്നാൾ ദിവസം രാവിലെ ആറിനും 7.15 നും 8.30 നും വി. കുർബാന ഉണ്ടായിരിക്കും. രാവിലെ 10.15ന് റവ. ഫാ. പോൾ ആക്കപ്പടിക്കൽ കാർമ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാൾ കുർബാന, പിന്നീട് റവ.ഫാ. മാത്യൂ രാമനാട്ട് നൽകുന്ന സന്ദേശം. വി.കുർബാനയെ തുടർന്ന് പ്രസുദേന്തി വാഴ്ചയും പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും ഊട്ടുനേർച്ചയും ഉണ്ടായിരിക്കുമെന്ന് വികാരി.ഫാ.മാത്യൂസ് മാളിയേക്കൽ അറിയിച്ചു.