കോഴിക്കോട്: നിയമ നടപടികളിലുടെ ഹർഷീനയ്ക്ക് നീതി ലഭിക്കണം എന്നുതന്നെയാണ് സർക്കാർ നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ധനസഹായം അനുവദിക്കുയും പൊലീസ് അന്വേഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യവകുപ്പ് തയ്യാറാക്കിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളും തള്ളിയാണ് പൊലീസ് അന്വേഷണത്തിന് വിട്ടത്. പ്രതികളെ സംരക്ഷിക്കുയാണ് ലക്ഷ്യമെങ്കിൽ ആദ്യത്തെ റിപ്പോർട്ട്തന്നെ അംഗീകരിച്ചാൽ മതിയായിരുന്നല്ലോയെന്നും മന്ത്രി ചോദിച്ചു.
അതല്ല, നിയമനടപടികളിലൂടെ കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനും ഹർഷീനയ്ക്ക് നീതി ലഭിക്കുന്നതിനും വേണ്ടിയാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ഹർഷീന സമരത്തിലാണ്.
2017ൽ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവെച്ചുവെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാൽ കുറ്റക്കാർതിരെ നടപടിയെടുക്കുക, 50 ലക്ഷം രുപ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർഷീന ഇപ്പോൾ സമരം നടത്തുന്നത്.