ന്യൂഡൽഹി: വിവാഹത്തിനു ശേഷം നാടുവിട്ട ഭർത്താവിനെ തേടി ബംഗ്ലാദേശി യുവതി ഇന്ത്യയിൽ. ധാക്കയിൽ ജോലി ചെയ്തിരുന്ന സൗരഭ് കാന്ത് തിവാരിയെ തേടിയാണ് ഭാര്യ സാനിയ അക്തർ ഇന്ത്യയിലെത്തിയത്.
ഇരുവരും പ്രണയത്തിലാവുകയും മൂന്നു വർഷം മുൻപ് വിവാഹിതരാവുകയുമായിരുന്നു. സാനിയ ഗർഭിണിയായിരുന്ന സമയത്താണ് സൗരഭ്, ജോലി ആവശ്യത്തിനായി ഇന്ത്യയിലേക്ക് പോകേണ്ടതുണ്ടെന്നും കുറച്ചു ദിവസത്തിനകം മടങ്ങിവരാമെന്നും പറഞ്ഞ് നാട്ടിലേക്ക് പോയത്.
എന്നാൽ സൗരഭ് മടങ്ങിവന്നില്ല. യാത്രാ രേഖകകൾ സഹിതമാണ് സാനിയ നിലവിൽ നാട്ടിലെത്തിയിരിക്കുന്നത്. നോയിഡയിലെത്തിയ സാനിയയെ നോയിഡ സെക്ടർ 62 പൊലീസ് തടഞ്ഞുവയ്ക്കുകയും തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൗരഭ് ധാക്കയിൽ കൾട്ടി മാക്‌സ എനർജി പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്നതായി സാനിയ പറഞ്ഞു.സൗരഭിനൊപ്പം ഇന്ത്യയിലോ ബംഗ്ലാദേശിലോ എവിടെ വേണമെങ്കിലും താമസിക്കാൻ താൻ തയ്യാറാണെന്നും യുവതി വ്യക്തമാക്കി.