വണ്ണപ്പുറം: കർഷക ദ്രോഹ നടപടികൾ തുടരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ സാമൂഹ്യ മാധ്യമം വഴി പോസ്റ്റ് ഇട്ട്ജാള്യത മറയ്ക്കാൻ ശ്രമം. കർഷകർക്കും മാധ്യമങ്ങൾക്കും നേരെയാണ് ഇയാളുടെ വെല്ലുവിളി. കാളിയാർ റേഞ്ച് ഓഫീസറാണ് വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞത്.
വണ്ണപ്പുറം, നെയ്യശ്ശേരി വില്ലേജിലെ പട്ടയ ഭൂമിയിൽ നിൽക്കുന്ന കർഷകർ നട്ടു പരിപാലിച്ച പ്ലാവ്, ആഞ്ഞിലി, പാഴ് മരങ്ങൾ ഉൾപ്പെടെ വെട്ടുന്നത് അനധികൃതമായി തടയുന്ന ഈ ഉദ്യോഗസ്ഥന്റെ നടപടിയിലും അരപതിറ്റാണ്ടിൽ കൂടുതലായി താമസിച്ചു വരുന്ന നാരങ്ങാനം മുണ്ടൻമുടി മേഖലയിലെ കർഷകർക്ക് കുടിയിറക്ക് നോട്ടീസ് നൽകിയതിലും പ്രതിക്ഷേധിച്ച് കർഷകർ രംഗത്തിറങ്ങിയതിനെ തുടർന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ തൽസ്‌ഥിതി തുടരാൻ നിർദേശിച്ചിരുന്നു.
എന്നാൽ ഇത് വകവെയ്ക്കാതെ ജൂലൈ 19-തെന്ന് തീയതി രേഖപ്പെടുത്തിയ നോട്ടീസ് മുണ്ടന്മുടിയിലെ കർഷകന് ആഗസ്റ്റ് 19ന് കൈമാറി. അപട സ്ഥിതിയിൽ നിൽക്കുന്ന മരം വെട്ടി നീക്കാൻ അനുമതി തേടി നൽകിയ അപേക്ഷയിൽ ആണ് ഒഴിഞ്ഞു പോകണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ഇതും മാധ്യമങ്ങളിൽ വർത്തയായതോടെ ആണ് കർഷകരെയും മാധ്യമങ്ങളെയും വെല്ലുവിളിച്ച് ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. മാധ്യമങ്ങൾ നൽകുന്ന വാർത്തകളിൽ എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ നേരിട്ടോ ഉയർന്ന ഉദ്യോഗസ്ഥർ വഴിയോ ഔദ്യോഗികമായി വിശദീകരണം നൽകാൻ കഴിയുമെന്നിരിക്കെ ആയാണ് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായ ഇയാളുടെ പ്രവർത്തി. ഇത് സംബന്ധിച്ച് അന്വേഷണം ഉണ്ടാകുമെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം.