മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എൻസിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. യശ്വന്ത് റാവു ചവാൻ സെൻററിലാണ് ശരദ് പവാറിനെ ഗഡ്കരി സന്ദർശിച്ചത്. സന്ദർശനത്തിനിടെ കേന്ദ്രത്തിൻറെയും സംസ്ഥാനത്തിൻറെയും ഒട്ടേറെ സുപ്രധാന വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. മഹാരാഷ്ട്ര എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടീൽ, എക്‌സിക്യൂട്ടിവ് പ്രസിഡൻറ് സുപ്രിയ സുലെ, വിദ്യാധർ അനസ്‌കർ, പാർട്ടി നേതാവ് യുഗേന്ദ്ര പവാർ എന്നിവരും കൂടിക്കാഴ്ച സമയത്ത് സന്നിഹിതരായിരുന്നു.
സൗഹൃദം പങ്കുവയ്ക്കാനെത്തിയതാണ് ഗഡ്കരിയെന്ന് പിന്നീട് പവാർ എക്‌സിൽ കുറിച്ചു. അതിനിടെ എൻസിപിയുടെ രണ്ട് വിഭാഗങ്ങളും വീണ്ടും ഒന്നിക്കാനുള്ള സാധ്യതയിൽ രണ്ട് ഗ്രൂപ്പുകളും കൂടിക്കാഴ്ച ആരംഭിച്ചിട്ടുണ്ട്.
നഗരസഭാ തെരഞ്ഞെടുപ്പിനു മുൻപ് രണ്ട് എൻസിപികളും ലയിക്കുമെന്ന് തിങ്കളാഴ്ച എൻസിപി നേതാവ് ഏക്നാഥ് ഖഡ്സെയും അവകാശപ്പെട്ടിരുന്നു. അജിത് പവാറിൻറെ നേതൃത്വത്തിലുള്ള എൻസിപിയുമായി സഖ്യമുണ്ടാക്കുന്നതിനു തൻറെ പാർട്ടിയിലെ ഒരു വിഭാഗം അനുകൂലമാണെന്ന് മാധ്യമങ്ങളുമായുള്ള അനൗപചാരിക സംഭാഷണത്തിൽ ശരദ് പവാർ വ്യക്തമാക്കിയിരുന്നത്.