കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ രണ്ടുപേരെ അറസ്റ്റു ചെയ്ത് ഇ.ഡി. എ.സി.മൊയ്തീൻ എം.എൽ.എയുടെ ബിനാമി എന്നറിയപ്പെടുന്ന സതീഷ് കുമാർ, ഇടനിലക്കാരൻ പി.പി.കിരൺ എന്നിവരെയാണ് ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബാങ്ക് തട്ടിപ്പു കേസിൽ ഇ.ഡിയുടെ ആദ്യ അറസ്റ്റാണിത്. നാലു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇ.ഡി ഇവരെ അറസ്റ്റു ചെയ്തത്. രാത്രി പത്തു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇരുരേയും ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഇ.ഡി വ്യക്തമാക്കി. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്തവർക്കു പുറമേ 2 വർഷത്തിനിടെ ആദ്യമായാണ് രണ്ടു പേരുടെ അറസ്റ്റ് ഉണ്ടാവുന്നത്.
ഒട്ടേറെ രാഷ്ട്രീയ പ്രമുഖരുടേയും പൊലീസിന്‍റേയും ഉന്നതരുടേയും ബിനാമിയാണ് സതീഷ്കുമാർ. അറസ്റ്റിലായ പി.പി.കിരൺ 14 കോടി രൂപയാണ് വിവിധ പേരുകളിലായി കരുവന്നൂർ ബാങ്കിൽ നിന്നും തട്ടിയെടുത്തതെന്നും ഇ.ഡി റിപ്പോർട്ടിൽ പറയുന്നു.
ബാങ്കിന്‍റെ മുന്‍ സെക്രട്ടറി റ്റി.ആര്‍.സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്‍റായിരുന്ന സി.കെ.ജില്‍സ്, ബാങ്ക് മെമ്പര്‍ കിരണ്‍, കമ്മിഷന്‍ ഏജന്‍റ് എ.കെ.ബിജോയ്, ബാങ്കിന്‍റെ സൂപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്‍റ് റെജി അനില്‍ എന്നിവരായിരുന്നു ഇതുവരെ കേസിലെ പ്രതികള്‍.