Timely news thodupuzha

logo

തൊടുപുഴയിൽ സർപ്പശലഭം

തൊടുപുഴ: കാഞ്ഞിരമറ്റം ബൈപ്പാസിലെ കൃഷ്ണപ്ലാസ ബിൽഡിങ്ങിൽ ലോകത്തിലെ വലിയ നിശാ ശലഭങ്ങളിലൊന്നായ സർപ്പ ശലഭം അഥവാ അറ്റ്ലസ് ശലഭത്തെ കണ്ടെത്തി. ചിറകുകൾക്ക് വിസ്താരം കൂടുതലായതിനാൽ ലോകത്തിലെ ഏറ്റവും വലിയ നിശാ ശലഭമെന്നു കരുതിയിരുന്നു. എന്നാൽ, പിന്നീട് നടന്ന പഠനങ്ങളിലൂടെ ന്യൂ​ഗിനിയിലെയും വടക്കേ ഓസ്ട്രേലിയയിലെയും ഹെർക്കുലീസ് നിശാശലഭം ഇതിനേക്കാൾ വലിയതാണെന്ന് കണ്ടെത്തി. നിബിഡവന പ്രദേശങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്.

ഇരു ചിറകുകളും വിടർത്തുമ്പോൾ 240 മി.മി നീളമുണ്ട്. ചുവപ്പു കലർന്ന തവിട്ടു നിറമാണിതിന്. മുൻ ചിറകുകളിൽ പാമ്പിന്റെ കണ്ണുകൾ പോലുള്ള കറുത്ത പൊട്ടുകൾ ഉണ്ട്. ശത്രുക്കളിൽ നിന്നും രക്ഷ നേടാൻ ഇത് ഉപകരിക്കുന്നു. മുൻ പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികകോള അടയാളങ്ങളുണ്ട്. ചിറകുകൾക്കു പിന്നിൽ പാമ്പിന്റെ തലയുടെ രൂപം ഉള്ളതിനാൽ സ്നേക് ഹെഡെന്നും ഇതിനെ വിളിക്കുന്നുണ്ട്.

സാധാരണ ശലഭങ്ങളെ പോലെ ജീവിത ചക്രമുള്ള ഇവ നിത്യഹരിത വൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. കറുപ്പ്, ബ്രൗൺ, പർപ്പിൾ നിറങ്ങളിൽ അറ്റ്‌ലസ് ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ ശലഭങ്ങൾക്ക് രണ്ടുമാസം മാത്രമേ ആയുസ്സുള്ളൂ. അറ്റ്‌ലസ് ശലഭങ്ങൾ ആവാസവ്യവസ്ഥയിൽനിന്ന് അധികദൂരം പറന്നുപോകാറില്ല.

തെക്കുകിഴക്കൻ ഏഷ്യയിലെ വനമേഖലകളിൽ ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരാറുള്ളത്. സാധാരണഗതിയിൽ 10 മുതൽ 12 ഇഞ്ചുവരെയാണ് വിടർത്തിയ ചിറകുകളുടെ നീളം. ഈ വിഭാഗത്തിലെ ആൺശലഭങ്ങളേക്കാൾ പെൺശലഭങ്ങൾക്കാണ് വലിപ്പവും ഭംഗിയും കൂടുതൽ. രണ്ടാഴ്ച മാത്രം നീണ്ടു നിൽക്കുന്ന വർണ ശബളമായ ജീവിതത്തിൽ ഈ ശലഭങ്ങൾ ആഹാരം കഴിക്കാറില്ല.

പുഴുവായിരിക്കെ ആഹരിച്ചതിന്റെ കരുതൽ ഉപയോഗപ്പെടുത്തിയാണ് പ്രജനനത്തിനു മാത്രമായുള്ള ജീവിതം നയിക്കുന്നത്. വായ ഭാഗം തീരെ വികാസം പ്രാപിക്കാറില്ല. പെണ്ണിന്റെ പ്രത്യേക ഹോർമോൺ ഗന്ധത്തിൽ ആകൃഷ്ടരായാണ് ആൺ ശലഭം എത്തുന്നത്.

ഇലകൾ കോട്ടിവളച്ചു പട്ടുനൂൽ കൊണ്ടു നെയ്താണ് പുഴു സമാധിയിരിക്കുന്നത്. നാലാഴ്ച കൊണ്ടു ഇവ ശലഭങ്ങളായി വെളിയിൽ വരും. പട്ടുനൂലിനു വേണ്ടി ഇന്ത്യയിൽ ചിലയിടങ്ങളിൽ അറ്റ്‌ലസ് ശലഭങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്താറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *