ചെന്നൈ: അരിക്കൊമ്പൻ കേരളത്തിലേക്ക് വരില്ലെന്ന് കളക്കാട് മുണ്ടൻതുറൈ ഡെപ്യൂട്ടി ഡയറക്ടർ വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ. നെയ്യാറിന് 65 കിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പന് ഉള്ളത്. ഒരു ദിവസം 10 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട്.
അരിക്കൊമ്പനിപ്പോൾ മദപ്പാടിലാണ്. അപ്പർ കോതയാറിലേക്ക് തിരികെ പോകാൻ സാധ്യതയുണ്ട്, അരികൊമ്പനൊപ്പം മറ്റ് നാല് ആനകളും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രദേശത്ത് അക്രമണം നടത്തിയത് അരിക്കൊമ്പൻ ആണെന്നും സ്ഥിരീകരിച്ചു. മഞ്ചേരിയിൽ വീട് നശിപ്പിച്ചു, വാഴകൃഷി നശിപ്പിച്ചു. തൊട്ടടുത്ത് റേഷൻ കട ഉണ്ടായിട്ടും അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയാണ് ആക്രമണം നടത്തുന്നത്.

ഇപ്പോൾ അരിക്കൊമ്പന് അരി വേണ്ടെന്നും വനം വകുപ്പ് പറയുന്നു. രണ്ടു ദിവസമായി ജനവാസ മേഖലയിലാണ് അരിക്കൊമ്പൻ നില ഉറപ്പിച്ചിരിക്കുന്നത്.
കൊമ്പനെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. റേഡിയോ കോളറിൽ നിന്ന് ഓരോ അര മണിക്കൂറിലും സിഗ്നൽ ലഭിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കുന്നു. അതേ സമയം അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.