ശ്രീനഗർ: ജമ്മു കാശ്മീരിൽ വിഘടനവാദ അനുകൂല പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നു കണ്ടെത്തിയ നാല് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. ഒരു ഡോക്ടറും പൊലീസ് കോൺസ്റ്റബിളും ഇതിൽ ഉൾപ്പെടുന്നു.
സർക്കാർ സർവീസിലിരിക്കെ ഭീകര സംഘടനകളെ ഇവർ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. ശ്രീനഗർ ഗവൺമെന്‍റ് മെഡിക്കൽ കോളെജിലെ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. നിസാർ ഉൾ ഹസൻ, ജമ്മു കശ്മീർ പൊലീസ് കോൺസ്റ്റബിൾ അബ്ദുൾ മജീദ് ഭട്ട്, വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായ ഫാറൂഖ് അഹമ്മദ് മിർ, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി ബെയററായ ഗുലാം മുഹമ്മദ് എന്നിവരെയാണ് സർവീസിൽ നിന്നും പിരിച്ചു വിട്ടത്.
സർവീസിലിരിക്കെ പാകിസ്ഥാൻ ഭീകര സംഘടനകളെ സഹായിച്ചു എന്നാരോപിച്ച് കേന്ദ്ര ഭരണ പ്രദേശത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 50 ലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.