മുംബൈ: ബിൽക്കീസ് ബാനു കേസ് അതിഗുരുതരമായി കാണണമെന്ന് മഹാരാഷ്ട്ര സർക്കാറിനോട് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ‘കൊടും കുറ്റകൃത്യത്തെ‘ കുറിച്ച് സുപ്രീംകോടതി പറഞ്ഞത് ഓർമയിലുണ്ടാകണമെന്നും പവാർ ഉപദേശിച്ചു.
ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ശിക്ഷയിൽ ഇളവ് തേടി മഹാരാഷ്ട്ര സർക്കാറിനെ സമീപിക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് പവാറിന്റെ പ്രതികരണം.
കേസിൽ വിചാരണ നടന്നത് മുംബൈയിലായിരിക്കെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാറിന് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഇളവ് റദ്ദ്ചെയ്തത്.
ബിൽക്കീസ് ബാനു അനുഭവിച്ച ദുരന്തവും അവരുടെ ഏഴ് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതും പരിഗണിച്ച് മഹാരാഷ്ട്ര സർക്കാർ കേസ് ഗൗരവത്തിലെടുക്കണം.
ഇത്തരം കൊടുംക്രൂരത സമൂഹം പൊറുപ്പിക്കില്ലെന്ന സന്ദേശം നൽകുംവിധം സർക്കാർ നിലപാടെടുക്കണമെന്നും പവാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.