ന്യൂഡൽഹി: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഭാര്യ ലക്ഷ്മി എസ്. നായർ നൽകിയ പരാതിയിൽ രാഹുലിനെതിരേ ചെന്നൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് രാഹുൽ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. രാഹുൽ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് ലക്ഷ്മിയുടെ പരാതി.
രാഹുൽ ഒരു പെൺകുട്ടിക്കൊപ്പം സ്വന്തം അപാർട്ട്മെന്റിലുണ്ടെന്നു വിവരം ലഭിച്ച ലക്ഷ്മി, 2023 ഏപ്രിൽ 26ന് അർധരാത്രിയിൽ പൊലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കുമൊപ്പം അവിടെയെത്തിയപ്പോൾ രാഹുലിനൊപ്പം ഒരു പെൺകുട്ടി ഉണ്ടായിരുന്നതായും ലക്ഷിമിയെ രാഹുൽ മർദിക്കാറുള്ളതായും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.
പ്രണയത്തിലായിരുന്ന രാഹുലും ലക്ഷ്മിയും 2020 ലാണ് വിവാഹിതരാവുന്നത്. അതിനു ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് ലക്ഷ്മി പറയുന്നത്.
ലക്ഷ്മിക്കു മാനസിക വിഭ്രാന്തി ഉണ്ടെന്ന രാഹുലിൻറെ ആരോപണം തള്ളിയ മദ്രാസ് ഹൈക്കോടതി, നവംബർ മൂന്നിന് രാഹുലിൻറെ ജാമ്യം റദ്ദാക്കിയെന്നും അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചെന്നുമുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു.