തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി.
കഴിഞ്ഞ 14 ദിവസമായി ട്രഷറി ഓവർഡ്രാഫ്റ്റിലായതോടെ ശമ്പളവും പെന്‍ഷനും വൈകുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രിയോടെ 4000 കോടി രൂപ കേന്ദ്രത്തിൽ നിന്നും ലഭിച്ചത്. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു.
ഇതോടെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. പണം ലഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി.
സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ പദ്ധതി വിഹിതം നല്‍കുന്നത് ഉള്‍പ്പടെ വലിയ സാമ്പത്തിക ചെലവ് ഉണ്ടാകും. മാര്‍ച്ച് അവസാനത്തോടെ സാമ്പത്തികനിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.
അതേസമയം, പണലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയിരിക്കുകയാണ്. മാർച്ച് ഒന്നു മുതൽ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയർന്ന പലിശ നിരക്ക്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തിൽനിന്ന് 7.5 ശതമാനമാക്കി ഉയർത്തി. ഇത് ഇന്നുമുതൽ നടപ്പിൽ വരും.