തിരുവനന്തപുരം: കെ മുരളീധരന്റെ വർക് അറ്റ് ഹോം പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാൽ. അനിയനായിരുന്നെങ്കിൽ അടി കൊടുക്കാമായിരുന്നുവെന്നും, ഇതിപ്പോ ചേട്ടനായിപ്പോയെന്നുമാണ് പത്മജയുടെ പ്രതികരണം.
ബിജെപി അംഗത്വമെടുത്ത് തിരുവനന്തപുരത്ത് എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ. മൂന്നു നാല് പാർട്ടി മാറി വന്ന ആളായതു കൊണ്ട് എന്തും പറയാം. കൂടുതൽ ഒന്നും പറയുന്നില്ല. ആരോഗ്യ പ്രശ്‌നമടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിനു വേണ്ടിയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ എത്തും. തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ച നേതാക്കളെ കുറിച്ച് കൃത്യമായി അറിയാം. പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല.
സ്വന്തം മണ്ഡലത്തിൽ പോലും പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. കേരളത്തിൽ നിന്ന് പോയാലോയെന്ന് വരെ ചിന്തിച്ചു. കെപിസിസി പ്രസിഡന്റിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞുവെന്നും അവർ പറഞ്ഞു.
എത്രയോ ആളുകൾ കോൺഗ്രസിൽ നിന്ന് വിട്ടു പോയി. അച്ഛൻ വരെ പോയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി പാർട്ടിയുമായി അകന്നു നിൽക്കുകയായിരുന്നുവെന്നും പത്മജ പറഞ്ഞു.