ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട വിധിയിൽ വ്യക്തതതേടി കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും. കേരളം അടക്കം നല്‍കിയ അപേക്ഷകളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്‍റേയും കേരള സർക്കാരിന്റെയും കർഷക സംഘടനകളുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കും. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
കരട് വിജ്ഞാപനം ഇറങ്ങിയ പ്രദേശങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിലാണ് കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞത്. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.
കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്.
Tags :