കൊച്ചി: ശബരിമലയിൽ അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം ഈ ഏലക്കയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്.
അനുവദനീയമായതിൽ കൂടുതൽ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ തന്നെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യക്തമാകുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോർട്ട് പറയുന്നു.
കേന്ദ്ര അതോറിറ്റി ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ കോടതി നിർദേശപ്രകാരം തിരുവനന്തപുരത്തെ ലാബിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് റിപ്പോർട്ട് വന്നിരുന്നു. തുടർന്ന് കൊച്ചി സ്പൈസസ് ബോർഡിന്‍റെ ലാബിലും പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പ സ്പൈസസ് കമ്പനി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.