ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ ഹർജികൾ മൂന്നംഗ ബഞ്ചിന് വിട്ടു. മൂന്നംഗ ബെഞ്ചിന്‍റെ കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും. ബഫർസോണുമായി ബന്ധപ്പെട്ട് ജൂണിൽ വന്ന വിധിയിൽ വ്യക്തത തേടി കേന്ദ്രം, കേരളം തുടങ്ങിയ വിവിധ മേഖലയിലുള്ളവർ നൽകിയ ഹർജി ഇന്ന് പരിഗണിക്കുകയായിരുന്നു കോടതി. വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കേരളം ആവശ്യപ്പെട്ടതിനെതുടർന്ന് ഹർജി മൂന്നംഗ സമിതിക്ക് വിടാൻ നിലവിലെ രണ്ടംഗ സമിതി തീരുമാനിക്കുകയായിരുന്നു.
വിധിയിലെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്യുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.വിധിയിൽ മാറ്റം വന്നാൽ പുനപരിശോധന വേണ്ടല്ലോ എന്ന് കോടതി വ്യക്തമാക്കി. നേരത്തേ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. വിശദമായി വാദം കേട്ട സുപ്രീംകോടതി മൂന്നംഗ ബഞ്ച് ഇത് കേള്‍ക്കട്ടെയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
കേരളം ഉൾപ്പെടെ ഉള്ളവരുടെ ഹർജി നിലവിൽ പരിഗണിക്കേണ്ടതില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. വിധിയിൽ മാറ്റം വന്നാൽ പുനപരിശോധന വേണ്ടതില്ലെന്നാണ് നിരീക്ഷണം. ബഫർസോൺ മേഖലകൾ ജനങ്ങളെയും ബാധിക്കുന്നുണ്ടെന്നുള്ള അമിക്കസ് ക്യൂറിയുടെ വാദത്തിന്‍റെ പശ്ചാത്തലത്തിലാണ് കേസ് മൂന്നംഗ സമിതിക്ക് നൽകിയത്.