കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണം അന്വേഷിക്കാൻ സി.ബി.ഐ സംഘം വയനാട്ടിലെത്തി. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്.
വയനാട് എസ്.പി റ്റി നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവര ശേഖരണമാണ് നടന്നതെന്നാണ് വിവരം.
ഫയലുകൾ പരിശോധിക്കുകയും മറ്റു വിവരങ്ങൾ തേടുകയുമാണ് അന്വേഷണസംഘം ചെയ്തതെന്നാണ് സൂചന. രണ്ട് ഉദ്യോഗസ്ഥർ കൂടി അന്വേഷണ സംഘത്തിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഉടൻ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെയാണ് സി.ബി.ഐ സംഘം വയനാട്ടിലെത്തിയത്.
കേസ് ഒമ്പതിന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിയിരുന്നു. മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അടിയന്തരമായി സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ റ്റി ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.