ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക് തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗം 24ന് സംപ്രേഷണം ചെയ്യും. സംഘപരിവാറിന്റെ മുസ്ലിംവേട്ടയുടെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളാണ് ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ (ഇന്ത്യ: മോദി എന്ന ചോദ്യം) പരമ്പരയുടെ ചൊവ്വാഴ്‌ച പുറത്തുവന്ന ആദ്യഭാഗം വെളിപ്പെടുത്തിയത്. എന്നാൽ, ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽപ്പോലും ഇത് ലഭ്യമാകാത്തവിധം കടുത്ത സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുകയാണ് മോദി സർക്കാർ. വംശഹത്യയെക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണത്തിന്റെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോർട്ടിനെ അധികരിച്ചാണ് ഡോക്യുമെന്ററി.
വംശഹത്യാവേളയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അക്രമം തടയാൻ ശ്രമിച്ചില്ല, പൊലീസിനെ കാര്യക്ഷമമായി ഉപയോഗിച്ചില്ല, ഇരകളെ സംരക്ഷിച്ചില്ല, ഇരകൾക്ക് നീതി കിട്ടിയില്ല തുടങ്ങിയ വിവരങ്ങൾ ഡോക്യുമെന്ററിയുടെ ആദ്യഭാഗത്തിൽ പങ്കുവച്ചിട്ടുണ്ട്. രണ്ട് ഭാഗമുള്ള പരമ്പരയിലെ ആദ്യ എപ്പിസോഡാണ് ചൊവ്വാഴ്‌ച ബിബിസി സംപ്രേഷണം ചെയ്‌തത്.