തിരുവനന്തപുരം: പാഴ്സലിൽ മയക്ക് മരുന്ന് കണ്ടെത്തിയെന്നു പറഞ്ഞ് പൊലീസിന്റെ പേരിൽ നടത്തുന്ന തട്ടിപ്പിൽ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്.
പാഴ്സലിൽ മയക്ക് മരുന്ന് കണ്ടെത്തിയെന്നും കേസ് രജിസ്റ്റർ ചെയ്തെന്നും അറിയിച്ചുള്ള ഫോൺ കോളിലൂടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. യൂണിഫോമിലുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട് നിങ്ങളെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും വിർച്വൽ അറസ്റ്റ് ചെയ്യുകയും ചെയ്തേക്കാം.
അവസാനം പണം അവർ തരുന്ന ഒരു ബാങ്ക് അക്കൗണ്ടിലേയ്ക്ക് പരിശോധനയ്ക്കായി കൈമാറാനും ആവശ്യപ്പെടും. പണം കൈമാറിക്കഴിഞ്ഞ ശേഷമാണ് തട്ടിപ്പ് മനസിലാവുക.
ഒരു അന്വേഷണ ഏജൻസിയും അന്വേഷണത്തിനായി സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടില്ലെന്ന് പൊലീസ് പറയുന്നു. ബാങ്ക് രേഖകൾ പരിശോധിക്കാനും ആവശ്യമെങ്കിൽ ബാങ്ക് അക്കൗണ്ട് തന്നെ മരവിപ്പിക്കാനും അധികാരികൾക്ക് സാധിക്കും.
എന്നാൽ അധികൃതർ ഒരിക്കലും പണം ആവശ്യപ്പെടില്ല. ഇത്തരം തട്ടിപ്പുകളിൽ പെട്ടാൽ എത്രയും വേഗം 1930 എന്ന ഫോൺ നമ്പറിൽ സൈബർ പൊലീസിനെ വിവരം അറിയിക്കണമെന്നും പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.