ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും.
വൈകിട്ട് നാലിന് ലോക്‌സഭയിലും നാളെ രാജ്യസഭയിലും മോദി സംസാരിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗവും മറ്റ് നേതാക്കൻമാർ ഉയർത്തിയ വിഷയങ്ങളും ബി.ജെ.പിയെ പ്രതിരോധത്തിൽ ആക്കിയതോടെ ശക്തമായ മറുപടിയാകും പ്രധാനമന്ത്രിയിൽ നിന്ന് ഇന്ന് ഉണ്ടാവുക.
നീറ്റ് പരീക്ഷ, അഗ്നിവീർ, കർഷകരുടെ മരണം എന്നീ വിഷയങ്ങളിലുള്ള മറുപടിക്കായാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. അതേസമയം രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുൽ ആർ.എസ്.എസും ബി.ജെ.പിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു.
ഹിന്ദു സമൂഹത്തെ മുഴുവൻ അക്രമാസക്തരെന്ന് രാഹുൽ വിളിച്ചുവെന്നാണ് ബി.ജെ.പി ആരോപണം. രാഹുലിൻറെ ആദ്യ പ്രസംഗത്തിന് ദേശീയ തലത്തിൽ മാധ്യമങ്ങളിൽ അടക്കം വലിയ പ്രാധാന്യമാണ് ലഭിച്ചത്. അതിനാൽ തന്നെ പ്രധാനമന്ത്രിയുടെ ഇന്നത്തെ മറുപടിക്കായി രാജ്യം കാത്തിരിക്കുകയാണ്.