കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉയരുന്ന സാഹചര്യത്തിൽ എത്രസമയത്തിനുള്ളിൽ ഭക്ഷണം കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ പാഴ്സലുകളിൽ വേണമെന്ന് ഇന്നു മുതൽ നിർബന്ധം.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശനമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണശാലകളിൽ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനായി മുഴുവൻ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണം. ഇതിനായി 15വരെ സമയം നീട്ടിയിട്ടുണ്ട്. പരിശോധനയിൽ കാർഡില്ലാത്തവരെ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുംരജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം.
ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകർച്ച വ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഈ ഹെൽത്ത് കാർഡിന്റെ കാലാവധി ഒരു വർഷമായിരിക്കും.അടപ്പിച്ച ഭക്ഷണശാല വീണ്ടും തുറക്കുമ്പോൾ ജീവനക്കാരെല്ലാം രണ്ടാഴ്ചയ്ക്കകം ഭക്ഷ്യസുരക്ഷാ പരിശീലനം നേടണം. ഒരു മാസത്തിനകം ഹൈജീൻ റേറ്റിങ് രജിസ്റ്റർ ചെയ്ത് സത്യപ്രസ്താവന ഹാജരാക്കണം.