പുൽപ്പള്ളി: കടബാധ്യതയെ തുടർന്ന് വയനാട് പുൽപ്പള്ളിയിൽ വയോധികൻ ആത്മഹത്യ ചെയ്തു. ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടിയാണ് കർണ്ണാടക അതിർത്തി ഗ്രാമമായ ബൈരകുപ്പയിലെത്തി വിഷം കഴിച്ച് മരിച്ചത്. കുറച്ചു നാളുകളായി ലോട്ടറി വിൽപ്പനയായിരുന്ന കൃഷ്ണൻകുട്ടി ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.
2013 ൽ കൃഷ്ണൻ കുട്ടി സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തുടർന്ന് രണ്ടു തവണ തിരിച്ചടവ് നൽകിയെങ്കിലും പിന്നീട് മുടങ്ങി. പല തവണ ബാങ്ക് ജപ്തി നടപടികൾ ആരംഭിക്കുമെന്നു കാണിച്ച് നോട്ടീസ് അയച്ചിരുന്നു. അതിനുശേഷം ജീവനക്കാർ വീട്ടിൽ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നുമാണ് കുടുംബം പറയുന്നത്.