കണ്ണൂർ: അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്ര തകരാറില്ലെന്ന് എം.വി.ഡി പ്രാഥമിക റിപ്പോർട്ട്. അശാസ്ത്രീയമായി നിർമിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബസിന്‍റെ ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർ ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാനാണ് സാധ‍്യതയെന്ന് എം.വി.ഐ ഉദ‍്യോഗസ്ഥൻ റിയാസ് മാധ‍്യമങ്ങളോട് പറഞ്ഞു. സി.സി.റ്റി.വിയിൽ കാണുന്ന അപകട ദൃശ‍്യത്തിലെ സമയത്ത്(4.03) ഡ്രൈവർ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകൾ പുറത്ത് വന്നിരുന്നു.
എന്നാൽ വാഹനം ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു നിസാമുദ്ദീൻ പറഞ്ഞത്. വാട്സ് ആപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണെന്നും അപ് ലോഡാകാൻ സമയമെടുത്തതാകാമെന്നുമാണ് നിസാമുദ്ദീൻ പറഞ്ഞത്.
അപകടത്തിൽ മരിച്ച അഞ്ചാം ക്ലാസ് വിദ‍്യാർത്ഥിനി നേദ‍്യയുടെ സംസ്കാരം വ‍്യാഴാഴ്ച നടക്കും. അപകടത്തിൽ പരുക്കേറ്റവരിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവർ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.