ഇടുക്കി: ബൈസൺവാലി നെല്ലിക്കാടിന് സമീപം സ്വകാര്യ കൃഷിയിടത്തിൽ നിന്നും പട്ടാപ്പകൽ മൂന്നുലക്ഷം രൂപ വില വരുന്ന തടികൾ മുറിച്ചു കൊണ്ടു പോകാൻ ശ്രമിച്ചവരെ നാട്ടുകാർ തടഞ്ഞുവച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ആലുവ സ്വദേശി അശോക് പരിയാരത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്നാണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ മാർഷൽ ബ്രിട്ടോ (പ്രഭു) എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘം തേക്ക്, മാവ്, കുളമാവ് തുടങ്ങിയ മരങ്ങൾ മുറിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത്.


മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ ഉടമയെ വിവരമറിയിച്ചപ്പോഴാണ് മരം മോഷ്ടിക്കാനുള്ള ശ്രമമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്. കൂടുതൽ ആളുകൾ എത്തും മുൻപ് പ്രതികൾ മരം കയറ്റിയ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

40 മുതൽ 80 ഇഞ്ച് വരെ വണ്ണമുഉള്ള മരങ്ങളാണ് പ്രതികൾ മുറിച്ചത് മരങ്ങൾ അശ്രദ്ധമായി മുറിച്ചതിനാൽ ഇവിടെ ഉണ്ടായിരുന്ന ഏലച്ചെടികൾ നശിച്ചു. സ്ഥലമുടമ അശോക് പരിയാരത്ത് ജില്ലാ പോലീസ് മേധാവി, രാജാക്കാട് സിഐ എന്നിവർക്ക് രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.