ഇടുക്കി: മൂന്നാറിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതുതായി നാല് കെ.എസ്.ആർ.ടി.സി,ബസ്സുകൾ അനുവദിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി മൂന്നാറിൽ ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിൻ്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറിൻ്റെ തിലകക്കുറിയാണ് റോയൽ വ്യൂ ബസ്. ഒരു ദിവസം പകൽ നാല് യാത്രകൾ മാത്രമാണ് ഡബിൾ ഡക്കർ ബസ് നടത്തുക. നിലവിലെ ടൂറിസം യാത്രാ സംവിധാനങ്ങൾക്ക് ഭീഷണിയല്ല ഈ ബസ് സംവിധാനം. മൂന്നാറിൻ്റെ പ്രകൃതി രമണിയമായ കാഴ്ചകൾക്ക് മറ്റൊരനുഭവം പകരുകയാണ് ഡബിൾ ഡക്കർ ബസ്സിലെ യാത്രകളിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ സഞ്ചാരികൾക്ക് പോലും കെ എസ് ആർ ടി സി ഡബിൾ ഡക്കറിലൂടെയുള്ള മൂന്നാർ യാത്ര പുതിയ അനുഭവമാകണം. വലിയ വികസന പ്രവർത്തനങ്ങളാണ് കെഎസ് ആർ ടിസി യിൽ നടപ്പിലാക്കുക. ആറ് മാസത്തിനുള്ളിൽ കെ എസ് ആർ ടി സി യെ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

അഡ്വ. എ രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ജിഷ ദിലീപ്, കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയരക്ടർ പി എസ് പ്രമോദ് ശങ്കർ, ബഡ്ജറ്റ് ടൂറിസം സെൽ സി ടി ഒ ആർ ഉദയകുമാർ, സെൻട്രൽ സോൺ സി ടി ഒ ടി എ ഉബൈദ്, മൂന്നാർ യൂണിറ്റ് ഓഫീസർ എൻ പി രാജേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ഡബിൾ ഡക്കർ ബസ് ആദ്യ യാത്ര നടത്തി. മൂന്നാർ കെ എസ് ആർടി സി സ്റ്റാൻ്റിൽ നിന്നും ഗ്യാപ് റോഡ് വ്യൂപോയിൻ്റ് വരെയായിരുന്നു യാത്ര.