ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ അലൂമ്നി അസോസിയേഷന്റെ ‘ഇംകാ’ ദേശീയ മാധ്യമ പുരസ്‌കാരത്തിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. ഇന്ത്യൻ ലാംഗ്വേജ് റിപ്പോർടർ ഓഫ് ദി ഇയർ പുരസ്‌കാരമാണ് ലഭിച്ചത്. അരലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ന്യൂഡൽഹിയിലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. കഴിഞ്ഞ വർഷം ജനയുഗം പ്രസിദ്ധീകരിച്ച മൂന്നു പരമ്പരകളാണ് പ്രാദേശിക ഭാഷയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള പുരസ്‌കാരത്തിന് സാംബനെ അർഹനാക്കിയത്.
ഇടുക്കി ഇടമലക്കുടി വനത്തിലെ ആദിവാസി സങ്കേതങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനം വെളിച്ചത്തുകൊണ്ടുവന്ന ‘കാട്ടുതീയിലെ പെൺപൂക്കൾ’, മരണാനന്ത ശരീരദാനം നേരിടുന്ന പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന ‘ മരിക്കരുത് മഹാദാനം’, ഇടുക്കിയിലെ കായിക മേഖലയുടെ തിരിച്ചടിയെപ്പറ്റിയുള്ള ‘എവിടെ മറഞ്ഞു തീക്കാറ്റുകൾ’ എന്നീ പരമ്പരകൾ അടങ്ങുന്നതായിരുന്നു എൻട്രി.
1993 മുതൽ മാധ്യമ രംഗത്തുള്ള സാംബന് ലഭിക്കുന്ന 53-മത്തെ പുരസ്‌കാരമാണിത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ അവാർഡ്, ഹംഗർ പ്രൊജക്റ്റ് ഓഫ് ഇന്ത്യയുടെ സരോജിനി നായിഡു പുരസ്‌കാരം, രാംനാഥ് ഗോയങ്ക അവാർഡ്, സ്റ്റേറ്റ്സ്മാൻ അവാർഡ് ഫോർ റൂറൽ റിപ്പോർട്ടിങ്ങിന്റെ ഒന്നാം സ്ഥാനം, ജർമ്മൻ എംബസി അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. തൊടുപുഴ കോലാനി ഓവൂർ കുടുംബാംഗമാണ്. ഭാര്യ സേതുമോൾ. മക്കൾ: സാന്ദ്ര, വൃന്ദ. മരുമകൻ: അനൂപ്.