ന്യൂഡൽഹി: വഖഫ് ബിൽ, യു.എസ് പ്രഖ്യാപിച്ച നികുതി യുദ്ധം, മണിപ്പുർ സംഘർഷം തുടങ്ങിയ വിഷയങ്ങൾ സജീവമായിരിക്കെ ബജറ്റ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടത്തിനു പാർലമെൻറിൻറെ ഇരുസഭകളും തിങ്കളാഴ്ച ചേരും.
ഏപ്രിൽ 4 വരെയാണ് സമ്മേളനം. സംയുക്ത പാർലമെൻററി സമിതി നിർദേശിച്ച ഭേദഗതികളോടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ വഖഫ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ പരിഗണിച്ചേക്കും. രാഷ്‌ട്രപതി ഭരണത്തിനു കീഴിലുള്ള മണിപ്പുരിൻറെ ബജറ്റ് തിങ്കളാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സഭയുടെ പരിഗണനയ്ക്കു വയ്ക്കും.
മണിപ്പുരിലെ രാഷ്‌ട്രപതി ഭരണത്തിനു പാർലമെൻറിൻറെ അനുമതി തേടുന്ന പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും. ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചതായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനവും മണിപ്പുരിലെ പുതിയ സംഘർഷവും വോട്ടർ ഐഡി കാർഡിലെ നമ്പർ ഇരട്ടിപ്പും പ്രതിപക്ഷം സർക്കാരിനെതിരേ ഉന്നയിക്കും.
മൂന്ന് മാസത്തിനകം നമ്പർ ഇരട്ടിപ്പ് ഒഴിവാക്കുമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നെങ്കിലും പ്രതിപക്ഷം ഇത് അംഗീകരിച്ചിട്ടില്ല.