കൊച്ചി: എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്നും മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ക്ഷുഭിതനായതിനെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖം തിരിച്ച അദ്ദേഹം മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്ര മന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോവണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥരെത്തി മാധ്യമ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
താൻ പുറത്തിറങ്ങുമ്പോൾ ഒരു മാധ്യമപ്രവർത്തകർ പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി നിർദേശിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെള്ളിയാഴ്ച ജബർപുർ സംബന്ധിച്ച ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായിരുന്നു. ‘ നിങ്ങൾ ആരാ? നിങ്ങൾ ആരോടാണ് ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ? ഇവിടുത്തെ ജനങ്ങളാണ് വലുത്” – എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.