തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ‍്യ നൽകിയതിനു പിന്നാലെ ഹൃദയാഘാതം മൂലം രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ. കളക്റ്റർ സ്ഥലത്തെത്തി കുറ്റകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയാൽ മാത്രമെ മൃതദേഹം ഏറ്റുവാങ്ങുവെന്ന നിലപാടിലാണ് ബന്ധുക്കൾ. വെള്ളിയാഴ്ചയായിരുന്നു തൃശൂർ കോടശേരി സ്വദേശിയായ സിനീഷ് മരിച്ചത്.
ഹെർണിയ ഓപ്പറേഷന് വേണ്ടിയായിരുന്നു സിനീഷ് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിയത്. അനസ്തേഷ‍്യ നൽകിയതിനു പിന്നാലെ അലർജി ഉണ്ടാവുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പിന്നീട് സെൻറ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റുംകയും അവിടെവച്ച് വീണ്ടും ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.