തിരുവനന്തപുരം: സിൽവർലൈൻ അർധ അതിവേഗ പാതാ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ തുടങ്ങി എന്നതു തെറ്റായ പ്രചരണമാണെന്ന് കെ- റെയ്ൽ. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത വിലയിരുത്തൽ പഠനത്തിനുള്ള നടപടികളാണ് ആരംഭിച്ചിരുന്നത്. അലൈൻമെൻറിൻറെ അതിരടയാളം സ്ഥാപിച്ചത് ഈ ആവശ്യത്തിനായിരുന്നു.
പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ സ്വീകരിച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടി അനധികൃതം എന്ന രീതിയിൽ വന്ന വാർത്തകൾ ശരിയല്ലെന്നും കെ- റെയ്ൽ ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. ഭൂമി ഏറ്റെടുക്കാൻ കെ- റെയ്ലിന് നിർദേശം നൽകിയിട്ടില്ലെന്നാണ് റെയ്ൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞത്.
ഭൂമി ഏറ്റെടുക്കാൻ കെ- റെയിൽ നടപടി ആരംഭിച്ചിട്ടില്ല. അന്തിമാനുമതി കിട്ടിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ എന്ന് സംസ്ഥാന സർക്കാരും കെ- റെയ്ലും നേരത്തെ വ്യക്തമാക്കിയതുമാണ്. സർക്കാർ പദ്ധതികൾക്ക് നിക്ഷേപത്തിനു മുന്നോടിയായി ചെയ്യാവുന്ന കാര്യങ്ങൾ 2016 ഓഗസ്റ്റ് 5ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഓഫിസ് മെമ്മോറാണ്ടത്തിൽ പറയുന്നുണ്ട്.
അതനുസരിച്ച് സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത വിലയിരുത്തൽ പഠനം നടത്താനും അധികാരമുണ്ട്. അതുകൊണ്ടു തന്നെ അലൈൻമെൻറിൻറെ അതിർത്തിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാനും അധികാരമുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരിൻറെ അധികാര പരിധിയിൽ വരുന്ന വിഷയമാണ്.
അതിന് കേന്ദ്ര സർക്കാരിൻറെയോ റെയ്ൽവേ ബോർഡിൻറെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ല. വിശദമായ പദ്ധതിരേഖ(ഡി.പി.ആർ) റെയ്ൽവേ ബോർഡ് പരിശോധിച്ചു വരികയാണ്.
പ്രാഥമിക പരിശോധനയ്ക്കു ശേഷം ബോർഡ് ആവശ്യപ്പെട്ട റെയ്ൽവേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിച്ചിട്ടുണ്ട്- ഫെയ്സ് ബുക്ക് കുറിപ്പിൽ കെ- റെയിൽ വ്യക്തമാക്കുന്നു.