മുംബൈ: മലേഗാവ് സ്ഫോടന കേസ് പ്രതികളെ വെറുതെവിട്ടു. ഗുഢാലോചനയ്ക്ക് തെളിവുകളില്ലെന്ന് കാട്ടി കേസിൽ എൻഐഎ അറസ്റ്റു ചെയ്ത ഏഴ് പ്രതികളെയും വെറുതെ വിടുന്നതായി മുംബൈ എൻഐഎ കോടതി ഉത്തരവിടുകയായിരുന്നു. അന്വേഷണ സംഘം പൂർണമായും പരാജയപ്പെട്ടതായി കോടതി അറിയിച്ചു.
പ്രതികൾക്കെതിരേ മതിയായ തെളിവില്ലെന്ന് കണ്ടെത്തിയാണ് എൻഐഎ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. യുഎപിഎ കുറ്റം നിലനിൽക്കില്ലെന്നും വിചാരണ കോടതി വിധിച്ചു. റമദാൻ മാസത്തിൽ മുംബൈയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മാലേഗാവിൽ ആക്രമണം നടന്ന് ഏകദേശം 17 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്.
ജനത്തിരക്കേറിയ മേഖലയിൽ മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടി ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബിജെപി നേതാവും മുൻ എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂർ, ലെഫ്റ്റനൻറ് കേണൽ പ്രസാദ് പുരോഹിത് എന്നിവർ ഉൾപ്പെടെ ഏഴ് പ്രതികളാണ് വിചാരണ നേരിട്ടത്. 2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. 2016 മുതൽ വിചാരണ ആരംഭിച്ചു. വിചാരണയ്ക്കിടെ 323 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ഇതിൽ 40-ഓളം സാക്ഷികൾ കൂറുമാറിയിരുന്നു. 10,800 ലധികം തെളിവുകള്ളാണ് കേസിൽ പരിശോധിച്ചത്.





