Timely news thodupuzha

logo

വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് ഡോ. മാത്യു കുഴൽനാടൻ.

തൊടുപുഴ: വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് ഡോ. മാത്യു കുഴൽനാടൻ.എം .എൽ .എ തൊടുപുഴയിൽ പത്ര സമ്മേളനത്തിൽ ആരോപിച്ചു .. കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്തത്? കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ്. വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ മുഖ്യ സേവനമെന്നാണ് എക്‌സാലോജിക് അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ, കരിമണൽ കമ്പനിക്ക് എന്തിനാണ് സ്‌കൂളുകൾക്കുള്ള സോഫ്റ്റ്‌വെയർ? വീണ ഏതൊക്കെ കമ്പനികളിൽനിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങൾക്കാണ് പണം വാങ്ങിയതെന്നും പറയണം. എന്തുകൊണ്ടാണ് വീണയും കമ്പനിയും ജിഎസ്ടി അക്കൗണ്ടുകൾ ക്ലോസ് ചെയ്തത്?’ കുഴൽനാടൻ ചോദിച്ചു.
ഇപ്പോൾ ചർച്ച നടക്കുന്ന 1.72 കോടി രൂപയേക്കാൾ വലിയ തുകകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ ഇതിനകം കൈപ്പറ്റി. ഒറ്റ കമ്പനിയിൽ നിന്നുള്ള ഒരു കണക്കു മാത്രമാണ് ഇപ്പോൾ പൊതുസമൂഹത്തിനു മുന്നിലുള്ളത്. എന്നാൽ, ഇതിലും എത്രയോ വലിയ തുകകളാണ് വീണ കൈപ്പറ്റിയതെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. വീണയുടെയും കമ്പനിയുടെയും അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ കുഴൽനാടൻ വെല്ലുവിളിച്ചു.
തന്റെ ആരോപണം തെറ്റാണെങ്കിൽ അത് തെറ്റാണെന്നു പറയണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടു. 1.72 കോടി രൂപ മാത്രമാണ് വീണയ്ക്കു ലഭിച്ചതെന്ന് സിപിഎമ്മിന് പറയാനാകുമോയെന്നും കുഴൽനാടൻ ചോദ്യമുയർത്തി. താനുയർത്തുന്ന ചോദ്യങ്ങൾക്ക് സിപിഎം മറുപടി നൽകുന്നില്ലെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി.
വീണയുടെ ജിഎസ്ടി അക്കൗണ്ടിലേക്കു മാത്രം കരിമണൽ കമ്പനിയിൽ നിന്ന് കോടികൾ വന്നതായി മാത്യു കുഴൽനാടൻ ആരോപിച്ചു. വീണയുടെ അക്കൗണ്ട് വിവരങ്ങളും ഐജിഎസ്ടി വിശദാംശങ്ങളും പരിശോധിച്ചാൽ സത്യമറിയാം. കേരളത്തിൽ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയുമാണെന്ന ആരോപണം കുഴൽനാടൻ ആവർത്തിച്ചു. അന്നു തുടങ്ങിയ പോരാട്ടമാണ് തന്റേത്. ഏതു കുറ്റകൃത്യത്തിലും തെളിവിനുള്ള ഒരു സൂചന ബാക്കിയാകുമെന്ന് പറയാറുണ്ട്. ആ നിലയ്ക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി.
കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്‌സാലോജികിന്റെ ഓഡിറ്റ് റിപ്പോർട്ടടക്കം താൻ പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയിൽ ബാക്കിയുണ്ടാവുക? ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തൽ മറ്റൊന്നാണ്.
”നികുതി അടച്ചിട്ടുണ്ടോ എന്നതല്ല പ്രധാനം. കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ച് 50 ലക്ഷം രൂപയുടെ നികുതി ഒരു നക്കാപ്പിച്ച ആയിരിക്കാം. പക്ഷേ, അതല്ല ഇവിടെ വിഷയം. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കൊള്ളകൾ അറിഞ്ഞാൽ കേരളം ഞെട്ടും. ഈ കൊള്ള ചർച്ച ചെയ്യാതെ വിഷയം വഴിതിരിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നത്. 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിച്ച കമ്പനിയെന്നാണ് കണക്കുകൾ പറയുന്നത്. ഇത്രയും വലിയ തുക നഷ്ടത്തിൽ അവസാനിച്ച കമ്പനിക്ക് എങ്ങനെയാണ് പണം ബാക്കിവരുന്നത്?’ കുഴൽനാടൻ ചോദിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി നിൽക്കുന്നു. കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം. ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും. യുക്തമായ രീതിയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *