Timely news thodupuzha

logo

‘അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ കർശന നടപടി’

കൊച്ചി: സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. അനധികൃതമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കും പ്രാർഥനാ കേന്ദ്രങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വാണിജ്യ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് നിരോധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും നടപടിയെടുത്ത് സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ പറയുന്നു.

മലപ്പുറത്തെ ഒരു മതവിഭാഗത്തിന്‍റെ സാംസ്കാരിക കൂട്ടായ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മലപ്പുറം ജില്ലയിൽ തങ്ങൾ നിർമ്മിച്ച വാണിജ്യ കെട്ടിടം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആരാധനാലയമാക്കി മാറ്റാൻ അനുമതി തേടിയ കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സമാനമായ ആറ് ആരാധനാലയങ്ങളുണ്ട്.

ഈ സാഹചര്യത്തിൽ എന്തിനാണ് ഈ കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നതെന്ന് കോടതി ചോദിച്ചു. നേരത്തെ ഹർജി പരിഗണിക്കവെ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.