കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി റമീസിൻറെ മാതാപിതാക്കളെ കേസിൽ പ്രതി ചേർത്തു. മാതാപിതാക്കൾക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്.
രണ്ടും മൂന്നും പ്രതികളായ ഇവരെ കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാണു പൊലീസ് നീക്കം. എന്നാൽ നിലവിൽ ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതിയും ആലുവ പാനായിക്കുളം സ്വദേശിയുമായ റമീസ് അറസ്റ്റിലായതിനു പിന്നാലെ ഇവർ വീടു പൂട്ടി ഒളിവിൽപ്പോകുകയായിരുന്നു എന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, കേസിൽ യുവതിയുടെ സുഹൃത്തായ സഹദിനേയും പ്രതിചേർത്തിട്ടുണ്ട്. യുവതിയെ പ്രതി മർദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തൽ. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം, നിർബന്ധിത മതപരിവർത്തനത്തിന് കേസ് എടുക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് പൊലീസിൻറെ നിലപാട്. ഒരാളെ പ്രണയിക്കുന്നതും മതംമാറ്റി വിവാഹം കഴിക്കുന്നതും കുറ്റകരമായി കാണാനാകില്ല.
എന്നാൽ മതം മാറ്റിയശേഷം ചൂഷണം ചെയ്യുകയോ തീവ്രവാദ പ്രവർത്തനങ്ങൾക്കോ മറ്റും ഉപയോഗിക്കുന്നതോ ആയിരുന്നു റമീസിൻറെ ലക്ഷ്യമെന്നു കണ്ടെത്തി, ഇതിനായി ആവശ്യമായ തെളിവുകളും ലഭിച്ചാലെ ലൗ ജിഹാദ് എന്നതിൻറെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
കേസിൽ അന്വേഷണം തുടരുകയാണെന്നും വിവിധ ഘട്ടങ്ങളിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.






