ആലുർ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ ത്രിപുരയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത കേരളം 47.1 ഓവറിൽ 231 റൺസിന് ഓൾഔട്ടായി. ടോസ് നേടിയ ത്രിപുര ക്യാപ്റ്റൻ വൃദ്ധിമാൻ സാഹ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്ത്.
കേരളത്തിനു വേണ്ടി മുഹമ്മദ് അസറുദ്ദീനും(58) രോഹൻ കുന്നുമ്മലും(44) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 95 റൺസിന്‍റെ കൂട്ടുകെട്ടുയർത്തി. എന്നാൽ, അതിനു ശേഷം കൂട്ടത്തകർച്ചയായിരുന്നു.
സച്ചിൻ ബേബി(14), ക്യാപ്റ്റൻ സഞ്ജു സാംസൺ(1), കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ വിഷ്ണു വിനോദ്(2) എന്നിവർ ക്ഷണത്തിൽ മടങ്ങിയതോടെ കേരളം 131/5 – നിലയിലായി.
തുടർന്ന് അഖിൽ സ്കറിയ(22), ശ്രേയസ് ഗോപാൽ(41), അബ്ദുൾ ബാസിത്(11), ബേസിൽ തമ്പി(23) എന്നിവർ പൊരുതി നോക്കിയെങ്കിലും വലിയ സ്കോറിലേക്ക് ടീമിനെ എത്തിക്കാനായില്ല.
ടൂർണമെന്‍റിൽ കേരളത്തിന്‍റെ നാലാമത്തെ മത്സരമാണിത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടു ജയം നേടിയെങ്കിലും സഞ്ജുവിന് നാല് ഇന്നിങ്സിൽ ഒരു അർധ സെഞ്ചുറി പോലും നേടാനായിട്ടില്ല.