തിരുവനന്തപുരം: കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി സരിനിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതൃത്വം.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ നായർ, സെക്രട്ടറി രജിത്ത് രവീന്ദ്രൻ ഉൾപ്പെടെ ആറു പേരാണ് പരാതിക്കാർ. ഡിജിറ്റൽ മീഡിയ വിഭാഗം നൽകിയ ഉപകരാറിലെ ക്രമക്കേട് മുതൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പടെയുള്ള നേതാക്കൾക്കാണ് പരാതി നൽകിയിരിക്കുന്നത്.
സരിന്റെ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്‌ത അംഗങ്ങളെ ചർച്ചാ ഗ്രൂപ്പുകളിൽ നിന്നും ഒഴിവാക്കിയെന്നും ആരോപണമുണ്ട്. വ്യക്തിപരമായ പ്രചാരണത്തിന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗത്തെ സരിൻ ഉപയോഗിച്ചു എന്നടക്കമുള്ള നിരവധി ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഒരു വിഭാഗം ഡിജിറ്റൽ മീഡിയ അംഗങ്ങളെ മാറ്റി നിർത്തിയെന്നാണ് മറ്റൊരാക്ഷേപം. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണ് ഡിജിറ്റൽ മീഡിയയുടെ പ്രധാന ചുമതല. കെ.പി.സി.സി ഉപാധ്യക്ഷൻ വി.റ്റി ബൽറാമാണ് ഡിജിറ്റൽ മീഡിയ വിഭാഗത്തിന്റെ ചെയർമാൻ.