ന്യൂഡൽഹി: കൊളീജിയം വിഷയത്തിൽ പുതിയ നിർദ്ദേശവുമായി കേന്ദ്രം. കൊളീജിയത്തിൽ സർക്കാർ പ്രതിനിധിയെകൂടി ഉൾപ്പെടുത്തണമെന്നാണ് പുതിയ ആവശ്യം. കേന്ദ്ര നിയമമന്ത്രി ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് കത്തു നൽകി.കൊളിജീയം-കേന്ദ്രം തർക്കം രൂക്ഷമാവുന്ന സന്ദർഭത്തിലാണ് കേന്ദ്രത്തിന്‍റെ പുതിയ നിലപാട്.
ജഡ്ജി നിയമനത്തില്‍ സുതാര്യതയും പൊതു വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി അനിവാര്യമാണെന്ന് കേന്ദ്രം കത്തില്‍ വ്യക്തമാക്കുന്നത്. സുപ്രീം കോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പെടുത്തണമെന്നാണ് കേന്ദ്രം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ജഡ്ജി നിയമനത്തിൽ കേന്ദ്രത്തിന് സുപ്രീംകോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആവർത്തിച്ചുള്ള ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രം ബാധ്യസ്ഥരാണെന്നാണ് വ്യക്തമാക്കിക്കൊണ്ട് കൊളീജീയം സർക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കൊളീജിയം കൈമാറിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ്, എം ആര്‍ ഷാ, അജയ് റസ്തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് നിലവിലെ സുപ്രീം കോടതി കൊളീജിയം