വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അദേഹത്തെ ചികിത്സിച്ചതിൽ വീഴച്ച സംഭവിച്ചതായാണ് മരിച്ച കർഷകൻ തോമസിന്‍റെ കുടുംബം ആരോപിച്ചത്. മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ മുൻപിലാണ് കുടുംബം ആരോപണം ഉന്നയിച്ചത്. അച്ഛന് മതിയായ ചികിത്സ കിട്ടിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി തോമസിന്‍റെ മകൾ മന്ത്രിക്കു മുന്നിൽ പൊട്ടി കരഞ്ഞു.
മെഡിക്കൽ കോളെജ് ആശുപത്രിയിൽ നല്ല ഡോക്‌ടറോ നഴ്സോ ഉണ്ടായിരുന്നില്ല, മതിയായ ചികിത്സ ലഭിച്ചില്ലെന്നും മറ്റ് ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസ് അനുവദിച്ചില്ലെന്നും അടക്കം ആരോപണങ്ങൾ ഉയർന്നു. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളെജായി ഉയർത്തിയെങ്കിലും അവിടെ ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന ആക്ഷേപം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് മെഡിക്കൽ കോളെജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.






