കൊല്ലം: ടോക്കൺ വിളിക്കുന്നത് വൈകിയെന്ന് ആരോപിച്ച് വനിതാ ഡോക്ടറെ മർദിച്ച പ്രതി പിടിയിൽ. കൊല്ലം കടയ്ക്കൽ മടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
മടത്തറ ശാസ്താംനട സ്വദേശി ബിനുവിനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്നു യുവാവിന്റെ ആക്രമണം. കൈകയ്ക്ക് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ബിനു ഡോക്ടറെ കാണാൻ മറ്റ് രോഗികൾക്കൊപ്പം ക്യൂ പാലിച്ച് നിൽക്കാൻ തയാറായില്ല.
തുടർന്ന് ആശുപത്രി ജീവനക്കാരെയും രോഗികളെയും അസഭ്യം പറഞ്ഞു. ക്യൂവിൽ നിന്നവരെ തള്ളിമാറ്റി ബിനു ഡോക്ടറുടെ അടുത്തേക്ക് ഓടിയെത്തി ബഹളം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് വനിതാ ഡോക്ടറെ ആക്രമിക്കുകയും തുപ്പുകയും ചെയ്തു. ശേഷം ആശുപത്രി ജീവനക്കാർ ഓടിയെത്തി ബിനുവിനെ പിടികൂടി പോലീസിന് കൈമാറി.
സംഭവത്തിൽ ആശുപത്രി സംരക്ഷണ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തി ചിതറ പോലീസ് ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.