ന്യൂഡൽഹി: എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ അരുന്ധതി റോയി, കശ്മീരിലെ മുൻ അധ്യാപകൻ ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവരെ യു.എ.പി.എ പ്രകാരം വിചാരണ ചെയ്യാൻ ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേനയുടെ അനുമതി. 2010ൽ ഡൽഹിയിൽ “ആസാദി മാത്രമാണു പോംവഴി’യെന്ന പേരിൽ കശ്മീർ വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്‍റെ പേരിലാണു നടപടി.
കശ്മീരിലെ സാമൂഹിക പ്രവർത്തകൻ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിൽ ഇവർക്കെതിരേ 2010ൽ കേസെടുത്തിരുന്നു. കശ്മീരിനെ ഇന്ത്യയിൽ നിന്നു വേർപെടുത്തുന്നത് ഉൾപ്പെടെ വിഷയങ്ങൾ പരാമർശിച്ച പരിപാടിയിൽ ഹുറിയത്ത് നേതാവ് സയ്യിദ് അലിഷാ ഗീലാനി, പാർലമെന്‍റ് ആക്രമണക്കേസ് പ്രതി എസ്.എ.ആർ ഗീലാനി, മാവോയിസ്റ്റ് നേതാവ് വരവര റാവു തുടങ്ങിയവർ പ്രസംഗിച്ചിരുന്നു.