തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ കേന്ദ്ര സർക്കാരിനെ ശക്തമായി വിമർശിച്ചു. സംസ്ഥാനത്തിന്റേതാക്കി കിഫ്‌ബി ബാധ്യതയെ മാറ്റിയത് കേന്ദ്രത്തിൻറെ നടപടികൾ മൂലമാണെന്നും സംസ്ഥാനത്തിനുള്ള ജിഎസ്ടി വിഹിതം കുറച്ചുവെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വിശദമാക്കി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കേന്ദ്രത്തിൻറെ പദ്ധതികളിൽ അവഗണിക്കപ്പെടുകയാണ്.
കേന്ദ്രത്തിന്റെ സംസ്ഥാനത്തിനെതിരായ അവഗണനയിൽ ആഘോഷിക്കുന്നവർ ആരുടെ പക്ഷത്ത് ആണെന്നും ധനമന്ത്രി ചോദിച്ചു. സംസ്ഥാനം ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും കേന്ദ്രത്തിൻറെ അവഗണനക്കിടയിലും കൃത്യമായി കൊടുക്കുന്നുണ്ട്. ധന യാഥാസ്ഥികത കേന്ദ്രം അടിച്ചേൽപ്പിക്കുന്നു.
കേന്ദ്രത്തിന്റെ കേരളത്തോടുള്ള ധന നയം പ്രതികൂലമാണെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ നയം കേരളത്തിന്റ ബദൽ സമീപനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. വിവിധ സംസ്ഥാനങ്ങളുമായി യോജിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഫെഡറൽ മൂല്യം സംരക്ഷിക്കാൻ സാധിക്കൂ. ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തുന്നത് മൂന്നാമത്തെ ബജറ്റ് അവതരണമാണ്. പിണറായി സർക്കാർ രണ്ടാമത് അധികാരത്തിൽ കയറിയതോടെ ഇത് രണ്ടാം സമ്പൂർണ ബജറ്റായി മാറി.