Timely news thodupuzha

logo

സജി ചെറിയാന്റെ വിവാദ പ്രസംഗം; തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി

കൊച്ചി: വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസിൽ തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചിൻറേതാണ് വിധി.

പൊലീസിൻറെ കേസ് ഡയറിയും പ്രസംഗത്തിൻറെ വിശദ രൂപവും കോടതി പരിശോധിച്ചിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗമാണ് കേസിന് കാരണമായത്.

കുറച്ച് നല്ല കാര്യങ്ങളെന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിൻറെ ഉദ്ദേശം എന്നായിരുന്നു പ്രസംഗത്തിൽ സജി ചെറിയാൻറെ വിവാദ പരാമർശം. 2022 ജൂലൈ മൂന്നിന് സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രസംഗം നടത്തിയത്.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ബൈജു നോയൽ അടക്കമുള്ളവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്. ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ അന്വേഷണം അട്ടിമറിച്ചെന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

കേസിൽ സജി ചെറിയാന് അനുകൂലമായി പൊലീസ് നൽകിയ റിപ്പോർ‌ട്ട് കോടതി തള്ളി. ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചുവെന്ന ആരോപണം നില നിൽക്കുന്നതല്ല എന്നായിരുന്നു പൊലീസിൻറെ റിപ്പോർട്ട്. തിരുവല്ല പൊലീസാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *