പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ചെന്താമരയെ സംബന്ധിച്ച ഒരു സൂചനയും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട സുധാകരൻറേയും ലക്ഷ്മിയുടേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
തുടർന്ന് ഉച്ചയോടെ ലക്ഷ്മിയുടെ സംസ്ക്കാരം നടത്തും. അതേസമയം, കേസിൽ പൊലീസിൻറെ ഭാഗത്ത് നിന്ന് ഗുരുതരമായി വീഴ്ചയുണ്ടായെന്ന് ഇൻറലിജൻസ് റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്.
കേസിൽ പ്രതിയായ ചെന്താമരക്കെതിരേ കൊല്ലപ്പെട്ട സുധാകരനും മകളും പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തത് പൊലീസിൻറെ വീഴ്ചയാണെന്നാണ് ഇൻറലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി ചെന്താമര ജാമ‍്യവ‍്യവസ്ഥ ലംഘിച്ചിരുന്നു. അതിനും നടപടിയെടുത്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പൊലീസിൻറെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ നടപടി വേണമെന്ന് നാട്ടുക്കാർ ആവശ‍്യപ്പെട്ടു. സുധാകരൻറെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു.
തുടർന്ന് തിങ്കളാഴ്ച രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 2019 ലാണ് ചെന്താമര സജിതയെ(35) കൊലപ്പെടുത്തുന്നത്.
തൻറെ ഭാര്യയും കുട്ടിയും പിണങ്ങിപ്പോവാൻ കാരണം സജിത ഉൾപ്പെടെയുള്ള അയൽവാസികളാണെന്ന വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നായിരുന്നു മൊഴി.