കോഴിക്കോട്: എ.ഡി.എം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്ന പി.പി ദിവ‍്യയ്ക്ക് വീഴ്ചയുണ്ടായെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ.
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലായിരുന്നു പരാമർശം. ജില്ലാ പഞ്ചായത്ത് പ്രസിഡൻറെന്ന നിലയിൽ കാര‍്യങ്ങൾ കൈകാര‍്യം ചെയ്യുന്നതിന് പകരം ഒറ്റയ്ക്ക് ഇടപെടുന്ന രീതിയാണ് ദിവ‍്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ക്ഷണിക്കാത്ത പരിപാടിക്ക് പോയി കാര‍്യങ്ങൾ അവതരിപ്പിച്ചത് ശരിയായില്ലെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു.
ഇതെല്ലാം പാർട്ടി അന്വേഷിച്ച് ശരിയാണെന്ന് കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിലാണ് ദിവ‍്യക്കെതിരേ നടപടി സ്വീകരിച്ചതെന്നും മുഖ‍്യമന്ത്രി വ‍്യക്തമാക്കി. അതേസമയം ചർച്ചയിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനെതിരേയും വലീയ രീതിയിലുള്ള വിമർശനമുയർന്നു.
ഉപതെരഞ്ഞെടുപ്പ് ദിവസത്തെ ഇ.പി ജയരാജൻറെ പ്രസ്താവന ദോഷം ചെയ്തതായും പ്രതിനിധികൾ വിമർശിച്ചു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് ജയരാജൻറെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.