ബാംഗ്ലൂർ: കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ കൊന്ന വിവരം ഭാര്യ പല്ലവി ആദ്യം അറിയിച്ചത് ഐപിഎസുകാരൻറെ ഭാര്യയെ. വീഡിയോ കോളിൽ വിളിച്ച് ഞാനൊരു പിശാചിനെ കൊന്നു എന്നാണ് പല്ലവി പറഞ്ഞത്. ഇവരാണ് പിന്നീട് പൊലീസിനെ വിവരമറിയിച്ചത്. ഓംപ്രകാശിൻറെ ദേഹത്ത് ആറു കുത്തേറ്റിട്ടുണ്ട്. മുഖത്ത് അടിയേറ്റ പാടുകളുമുണ്ട്.
കൊലപാതകത്തിനായി ഗുണ്ടാസംഘങ്ങളുടെ സഹായം തേടിയിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഓം പ്രകാശ് തന്നെ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചതായി പല്ലവി ഐപിഎസുകാരുടെ ഭാര്യമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആരോപിച്ചിരുന്നു. അദ്ദേഹം വീട്ടിൽ നടക്കുന്നത് തോക്കുമായാണെന്നും പറഞ്ഞിരുന്നു. പല്ലവിയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. കൊലപാതകത്തിൽ ഓംപ്രകാശിൻറെ മകൾക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം നടക്കുകയാണ്.
സ്വത്തു തർക്കം രൂക്ഷമായതിനു പിന്നാലെ പല്ലവി ഓംപ്രകാശിനു നേരെ മുളകുപൊടി എറിഞ്ഞതിനു ശേഷം കെട്ടിയിട്ട് രണ്ട് കത്തികൾ കൊണ്ട് കുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കുപ്പി കൊണ്ട് ആക്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഓംപ്രകാശിൻറെ മകൻറെ പരാതിയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ദണ്ഡേലിയിലെ കുറച്ച് സ്വത്ത് ഓംപ്രകാശ് സഹോദരിയുടെ പേരിൽ എഴുതി വച്ചതിൻറെ പേരിൽ പല്ലവിയുമായി തർക്കമുണ്ടായിരുന്നു. ബിഹാർ സ്വദേശിയായ ഓംപ്രകാശം 2015ലാണ് കർണാടകയിൽ ഡിജിപിയായി അധികാരമേറ്റത്. രണ്ടു വർഷത്തിനു ശേഷം വിരമിച്ചു.