ന്യൂഡൽഹി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന് (എഐടിപി) കീഴിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിന്ന് അതിർത്തി നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവായെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
അതിർത്തി നികുതി പിരിക്കുന്നതിനുള്ള അതിർത്തി ചെക്ക് പോസ്റ്റ് മൊഡ്യൂൾ പ്രവർത്തനരഹിതമാക്കാൻ ഉപരിതല ഗതാഗത – ഹൈവേ മന്ത്രാലയം ഔദ്യോഗികമായി നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അതിർത്തി നികുതികൾ അല്ലെങ്കിൽ ചെക്ക് പോസ്റ്റ് ഫീസ് പോലുള്ള അധിക ലെവികളുടെ ഭാരം കൂടാതെ സംസ്ഥാനങ്ങളിലുടനീളം ടൂറിസ്റ്റ് വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ ഈ പ്രധാന തീരുമാനം സഹായിക്കും.
ഏപ്രിൽ 25ന് പുറപ്പെടുവിച്ച മന്ത്രാലയത്തിൻറെ നിർദേശമാണ് ഇപ്പോൾ ഔദ്യോഗികമായി പുറപ്പെടുവിച്ചത്. കേരളത്തിലേതടക്കം ടൂറിസറ്റ് ബസ് ഉടമകളെ വലച്ചിരുന്ന നിയമവിരുദ്ധ നികുതി പിരിവുകൾക്കാണ് ഇതോടെ അറുതിയായത്.
രാജ്യത്ത് വിനോദ സഞ്ചാരം, ഗതാഗത ഓപ്പറേറ്റർമാർക്ക് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക എന്നീ വിശാല ദർശനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള തൻറെ കൂടിക്കാഴ്ചയ്ക്കും ലക്ഷ്വറി ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനുമായുള്ള വിശദമായ ചർച്ചകൾക്കും ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.