ജാഷ്പുർ: മുൻ ഭാര്യമാരെപ്പോലെ ഉപേക്ഷിച്ചു പോകുമോയെന്ന് ഭയന്ന് പത്താംഭാര്യയെ കൊന്ന് കാട്ടിൽ തള്ളിയ 38കാരൻ അറസ്റ്റിൽ. ഛത്തിസ്ഗഡിലെ ജഷ്പുരിലാണ് സംഭവം. സുലേസ ഗ്രാമത്തിലെ ധൂല രാമാണ് പത്താം ഭാര്യയായ ബസന്തി ബായിയെ കൊന്ന കേസിൽ അറസ്റ്റിലായത്.
ഗ്രാമത്തിനടുത്തുള്ള കാട്ടിലാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്. ദുർഗന്ധത്തെത്തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് 5 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുന്ന ദിവസം ധൂല രാമും ഭാര്യയും വീടിനടുത്തു തന്നെയുള്ള ഒരു വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹവീട്ടിൽ നിന്ന് ഭാര്യ അരിയും എണ്ണയും വസ്ത്രങ്ങളും കവർന്നതായി ആരോപണം ഉയർന്നിരുന്നു.
അതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും ധൂല രാം ഭാര്യയെ വടി കൊണ്ട് അടിച്ച് കൊല്ലുകയുമായിരുന്നു. ഇതിന് മുൻപ് ഒമ്പത് പ്രാവശ്യം ധൂല രാം വിവാഹിതനായിട്ടുണ്ട്. ഒമ്പത് ഭാര്യമാരും ഇയാളുടെ ശാരീരിക ഉപദ്രവം മൂലം വിവാഹമോചനം നേടുകയായിരുന്നു. പത്താമത്തെ ഭാര്യയും തന്നെ വിട്ടു പോകുമോയെന്ന് ധൂല രാം ഭയന്നിരുന്നുവെന്നും അതു കൊണ്ട് തന്നെ ഭാര്യയെ എപ്പോഴും സംശയത്തോടെയാണ് ഇയാൾ നോക്കിയിരുന്നതെന്നും പൊലീസ് പറയുന്നു.