ന്യൂഡൽഹി: വെടിനിർത്തൽ ഞായറാഴ്ച വരെ നീട്ടാൽ ഇന്ത്യ – പാക് ധാരണ. അതിർത്തി കടന്നുള്ള എല്ലാ സൈനിക നടപടികളും താത്ക്കാലികമായി നിർത്തിവച്ചത് മേയ് 18 വരെ നീട്ടിയതായി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
പാക്കിസ്ഥാൻ ഡിജിഎംഒ മേജർ ജനറൽ കാഷിഫ് അബ്ദുല്ലയും ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനൻറ് രാജീവ് ഘായിയും ഹോട്ട്‌ലൈൻ വഴി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായാണ് വിവരം. പഹൽഗാമിന് ഓപ്പറേഷൻ സന്ദൂറിലൂടെ മേയ് 7 ന് ഇന്ത്യ പാക്കിസ്ഥാനെതിരേ ശക്തമായി തിരിച്ചടിച്ചിരുന്നു. പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഭീകരവാദ ക്യാമ്പുകൾ ഇന്ത്യ തകർത്തിരുന്നു.
പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചത്. അതിർത്തി ഗ്രാമങ്ങളെയും സൈനിക താവളങ്ങളെയും ലക്ഷ്യം വച്ച് പാക്കിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ഡ്രോണുകളെയും മിസൈലുകളെയും തകർത്തു. ശക്തമായി തിരിച്ചടിച്ചു. മൂന്നു ദിവസം നീണ്ട ശക്തമായ ആക്രമണ – പ്രത്യാക്രമണങ്ങൾക്ക് ശേഷം മേയ് 10 ഓടെ പാക്കിസ്ഥാൻ അനുനയ നീക്കവുമായി രംഗത്തെത്തി. തുടർന്ന് വെടിനിർത്തൽ ധാരണയാവുകയായിരുന്നു.






