തൃശൂർ: ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് തൃശൂരും മലപ്പുറത്തും പ്രതിഷേധം ശക്തമാകുന്നു. ചാവക്കാട് ദേശീയ പാതയിൽ മേൽപ്പാലത്തിന് മുകളിൽ ടാറിട്ട ഭാഗത്താണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. 50 മീറ്റർ നീളത്തിലാണ് വിള്ളൽ. ടാറും പൊടിയുമിട്ട് വിള്ളൽ അടക്കാനും നിർമാണക്കരാറുകാർ ശ്രമിച്ചിട്ടുണ്ട്.
ഈ ഭാഗം ഇതു വരെയും ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടില്ല. മലപ്പുറത്ത് കൂരിയാടിന് പിന്നാലെ മമ്മാലിപ്പടിയിലും പാതയിൽ വിള്ളൽ കണ്ടെത്തി. എടരിക്കോട്- മമ്മാലിപ്പടി വഴിയുള്ള പാതയിലും ഡിവൈഡറിലും വിള്ളലുണ്ട്. കണ്ണൂർ തളിപ്പറമ്പിലും നിർമാണ അപാകത ആരോപിക്കപ്പെടുന്നുണ്ട്.
കുപ്പത്ത് പണി നടക്കുന്ന റോഡിൽ നിന്ന് ചെളിയും മണ്ണും സമീപത്തെ വീടുകളിലേക്ക് ഒഴുകിയിറങ്ങിയിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.