തിരുവനന്തപുരം: മോഷ്ടാവെന്നാരോപിച്ച് ദളിത് യുവതി ബിന്ദുവിനെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂക്കട സ്റ്റേഷനിലെ എഎസ്ഐ പ്രസന്നന് സസ്പെൻഷൻ.
സ്റ്റേഷനിൽ ജിഡി ചാർജുണ്ടായിരുന്ന എഎസ്ഐ അമിതാധികാരം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കമ്മിഷണർ തോംസൺ ജോസാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.
കേസുമായി ബന്ധപ്പെട്ട് എസ്ഐ എസ്.ജെ പ്രസാദിനെ നേരത്തേ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷനിൽ ജിഡി ചാർജിലുള്ള പ്രസന്നന് കേസിൻറെ അന്വേഷണത്തിൽ ഇടപെടാനോ പ്രതികളെ ചോദ്യം ചെയ്യാനോ അധികാരമില്ല. എന്നാൽ പ്രസന്നൻ ഇതു മറികടന്നു.
തനിക്കു നേരെ പ്രസന്നൻ മോശമായ വാക്കുകൾ ഉപയോഗിച്ചുവെന്നും നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടിരുന്നു. ഈ ആരോപണം ശരിയാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് നടപടി.
മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു പിന്നാലെ കുടിവെള്ളം ആവശ്യപ്പെട്ടപ്പോൾ ശുചിമുറിയിൽ നിന്ന് കുടിക്കാനാണ് ആവശ്യപ്പെട്ടതെന്ന് ബിന്ദു പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. തനിക്കെതിരേ വ്യാജപരാതി നൽകിയവർക്കും തന്നോട് മോശമായി പെരുമാറിയവർക്കെതിരേയും നടപടി സ്വീകരിക്കണമെന്നാണ് ബിന്ദുവിൻ്റെ ആവശ്യം.